2015 മാർച്ച് 6, വെള്ളിയാഴ്‌ച

മിന്നല്‍ക്കാലം: കരുതല്‍ വേണ്ട കാലം

കേരളത്തില്‍ മറ്റേത് പ്രകൃതിക്ഷോഭവും വരുത്തിവയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇടിമിന്നല്‍ മൂലമുണ്ടാകുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1986 മുതലുള്ള 15 വര്‍ഷത്തെ കണക്കുകളുടെയും നിരീക്ഷണത്തിന്റയും അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രം ( CESS ) നടത്തിയ പഠനത്തില്‍ മനസിലാകുന്നത് മിന്നല്‍മൂലം പ്രതിവര്‍ഷം എഴുപതിലധികം പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു എന്നാണ്. 
പാലക്കാട് ചുരത്തിന് പടിഞ്ഞാറു ഭാഗത്തൊഴികെ കേരളത്തിലെല്ലായിടത്തും ഏതാണ്ട് ഒരുപോലെയാണ് മിന്നലിന്റെ വിതരണം. മിന്നല്‍ മൂലമുള്ള അപകടങ്ങള്‍ കൂടുതലുമുണ്ടാകുന്നത് മാര്‍ച്ച്-മെയ് സമയത്തെ വേനല്‍ക്കാലത്തും, തുലാവര്‍ഷക്കാലത്തുമാണ്. 
എന്താണ് മിന്നല്‍?
മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണ്. സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍, ക്യുമുലോനിംബസ് (Cumulonimbus ) എന്ന് പേരുള്ള ഇടിമേഘത്തില്‍നിന്നാണ് മിന്നലുണ്ടാകുന്നത്. 
ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ വ്യാസവും ഉപരിതലത്തില്‍നിന്ന് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ പതിനാറോ പതിനേഴോ കിലോമീറ്റര്‍ വരെ ഉയരവുമുള്ള ഈ കൂറ്റന്‍ മേഘങ്ങളെ  തണ്ടര്‍‌സ്റ്റോം  (thunderstorm ) എന്നും വിളിക്കാറുണ്ട്. ധാരാളം ഈര്‍പ്പമുള്ള വായു ഉയരുമ്പോഴാണ് നമ്മുടെ നാട്ടില്‍ ക്യുമുലോനിംബസ് മേഘങ്ങളുണ്ടാകുന്നത്. കാലവര്‍ഷത്തിനുമുമ്പും തുലാവര്‍ഷക്കാലത്തും.
സാധാരണഗതിയില്‍ മൂന്നുതരം മിന്നലാണ് ഉണ്ടാകുന്നത്: ഒരു മേഘത്തിനുള്ളില്‍ തന്നെയുണ്ടാകുന്നവ, രണ്ടു മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നവ, പിന്നെ മേഘത്തില്‍നിന്ന് ഭൂമിയിലേയ്ക്കുള്ള മിന്നല്‍. ഇവയില്‍ അവസാനത്തേതാണ് ഭൂമിയില്‍ മനുഷ്യനും മറ്റ് മൃഗങ്ങള്‍ക്കും വസ്തുവകകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നത്.
മുന്‍കരുതലുകള്‍
മിന്നലുള്ള സമയത്ത് എന്തെല്ലാം ചെയ്യരുത് എന്നുനോക്കാം. 

ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറന്ന പ്രദേശം തീരെ സുരക്ഷിതമല്ല. കുന്നില്‍മുകളില്‍ നില്‍ക്കുകയോ തറയില്‍ കിടക്കുകയോ അരുത്. 
ഏറ്റവും ഉയരമുള്ള വസ്തുവിലാണ് മിന്നല്‍ വീഴാന്‍ ഏറ്റവുമധികം സാദ്ധ്യത. അതുകൊണ്ട് തന്നെ ഉയരമുള്ള മരങ്ങളുടെ ചുവട്ടില്‍ അഭയംതേടരുത്. മരത്തില്‍ മിന്നലേറ്റാല്‍ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി നമ്മുടെ ദേഹത്തേക്കും കടന്ന് അപകടമുണ്ടായേക്കാം. 

മിന്നലുള്ള സമയത്ത് സൈക്കിള്‍, സ്‌ക്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നതും സുരക്ഷിതമല്ല. കുളങ്ങളിലോ കായലിലോ നീന്താനും വള്ളത്തില്‍ യാത്രചെയ്യാനും പോകരുത്. മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. 
തുറന്നയിടങ്ങളില്‍ നില്‍ക്കരുത്. തുറന്ന പ്രദേശത്തായിരിക്കെ ഇടിയുടെ ശബ്ദം കേട്ടാലുടന്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പായണം. സുരക്ഷിതസ്ഥലത്തേയ്ക്ക് പോകാന്‍ നിവൃത്തിയില്ലെങ്കില്‍ മാത്രം, കഴിയുന്നത്ര ഉയരം കുറയ്ക്കാനായി കാലുകള്‍ ചേര്‍ത്ത് കുത്തിയിരുന്ന് കൈകൊണ്ട് ചെവികള്‍ പൊത്തിപ്പിടിക്കുക.
 തറയില്‍ക്കൂടി പ്രവഹിക്കാവുന്ന മിന്നല്‍വൈദ്യുതി കാലില്‍ക്കൂടി കടന്ന് പരിക്കേല്‍ക്കാതിരിക്കാനാണ് കാലുകള്‍ ചേര്‍ത്തുവയ്ക്കുന്നത്. ഉയരം കഴിയുന്നത്ര കുറയ്ക്കാനാണ് കുത്തിയിരിക്കുന്നത്. സമീപത്ത് മിന്നലേറ്റാല്‍ ഇടിയുടെ ആഘാതംമൂലം ചെവിയ്ക്കു് തകരാറുണ്ടാകാതിരിക്കാനാണ് ചെവി പൊത്തിപ്പിടിക്കുന്നത്. മറ്റു് നിവൃത്തിയൊന്നും ഇല്ലെങ്കില്‍ മാത്രം ചെയ്യേണ്ടതാണ് ഇതെന്നോര്‍ക്കുക. സുരക്ഷിതമായ സ്ഥാനത്തേക്ക് മാറുന്നതാണ് ഉത്തമം.
സുരക്ഷിതമായ ഇടങ്ങള്‍
ലോഹംകൊണ്ടുള്ള മേല്‍ക്കൂരയും വശങ്ങളുമുള്ള കാര്‍, ബസ്, ട്രെയിന്‍, തുടങ്ങിയ വാഹനങ്ങള്‍, മിന്നല്‍രക്ഷാസംവിധാനങ്ങള്‍ (മിന്നല്‍ച്ചാലകം, റിംഗ് കണ്ടക്ടര്‍, തുടങ്ങിയവ) സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവ നല്ലവണ്ണം സുരക്ഷയേകുന്ന ഇടങ്ങളാണ്. (ലോഹമല്ലാത്ത പദാര്‍ത്ഥംകൊണ്ടുള്ള മേല്‍ക്കൂരയും വശങ്ങളുമുള്ള വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തീരെ സുരക്ഷിതമല്ല.)
 വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കുറേയൊക്കെ സുരക്ഷിതമാണ്.  ലോഹംകൊണ്ടുള്ള പാത്തികളും ജലം തറയില്‍വരെ എത്തിക്കാന്‍ അവയില്‍നിന്ന് താഴെവരെ ലോഹനിര്‍മ്മിതമായ പൈപ്പുമുണ്ടെങ്കില്‍ അത്തരം കെട്ടിടങ്ങള്‍ കുറച്ചൊക്കെ രക്ഷയേകും. കട്ടിയുള്ള (5 മില്ലിമീറ്ററിലധികം) ലോഹത്തകിടുകൊണ്ടുള്ള മേല്‍ക്കൂരയും ഉരുക്കുതൂണുകളുമുള്ള ഷെഡ്ഡുകള്‍ കുറേയേറെ രക്ഷയേകും.
(ഓടോ ഓലയോ മേഞ്ഞ കെട്ടിടങ്ങള്‍, ചെറിയ തുറന്ന ഷെഡ്ഡുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ മിന്നല്‍രക്ഷാ സംവിധാനമില്ലെങ്കില്‍ സുരക്ഷതമല്ല.)
 ഇനി കെട്ടിടത്തിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം. 

മിന്നല്‍ നേരിട്ട് പതിക്കുന്നത് നേരെ മുകളില്‍നിന്നു മാത്രമാവണമെന്നില്ല. അതുകൊണ്ട് ജനല്‍, വാതില്‍, തുടങ്ങിയവയല്‍നിന്ന് മാറി നില്‍ക്കണം. വശങ്ങള്‍ തുറന്ന ഷെഡ്ഡുകളും മറ്റും സുരക്ഷിതമല്ല. 

മിന്നല്‍ കെട്ടിടത്തില്‍ വീണില്ലെങ്കിലും അപകടമുണ്ടാക്കാം. ഉദാഹരണമായി, കെട്ടിടത്തിനുള്ളിലേക്ക് വെളിയില്‍നിന്നു വരുന്ന കമ്പികളും പൈപ്പുകളും മറ്റും മിന്നലിന്റെ വൈദ്യുതി വഹിച്ചുകൊണ്ടുവരാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യാതൊരു ഉപകരണവും തൊടുകയോ അടുത്തു പോകുകയോ അരുത്. 
വൈദ്യുതോപകരണങ്ങള്‍ സംരക്ഷിക്കാന്‍
ഇടിയുടെ ശബ്ദം ദൂരെ കേള്‍ക്കുമ്പോള്‍ തന്നെ അവയെല്ലാം വൈദ്യുതിബന്ധം വേര്‍പെടുത്തിയിടണം. സ്വിച്ച് അണച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല എന്നോര്‍ക്കുക. പ്ലഗ് ഊരിയിടുകതന്നെ വേണം.
നേരിട്ട് വൈദ്യുതിയുമായി ബന്ധമില്ലെങ്കിലും വെളിയില്‍നിന്നുവരുന്ന ടെലഫോണ്‍, ടെലിവിഷന്‍ വയറുകള്‍ വഴിയും മിന്നലിലെ വൈദ്യുതി അകത്തെത്താം. അതുകൊണ്ട് അത്തരം ഉപകരണങ്ങളൊന്നുംതന്നെ മിന്നലുള്ളപ്പോള്‍ ഉപയോഗിക്കരുത്. 

മിന്നല്‍ കെട്ടിടത്തില്‍ പതിച്ച് അപകടമുണ്ടാകാതിരിക്കാനായി മിന്നല്‍രക്ഷാ ചാലകം സ്ഥാപിക്കണം. സമീപത്ത് പതിച്ച മിന്നലിലെ വൈദ്യുതി ഭൂമിയില്‍ക്കൂടി കെട്ടിടത്തില്‍ കടക്കാതിരിക്കാനായി റിങ്ങ് കണ്ടക്ടര്‍ സ്ഥാപിക്കുകയും വേണം. 
കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങള്‍ക്ക് മിന്നലേറ്റ് കേടുവരാതിരിക്കാനായി ഘടിപ്പിക്കാനുള്ള ഉപകരണങ്ങളുണ്ട്. സര്‍ജ് പ്രൊട്ടക്ഷന്‍ ഡിവൈസ് (Surge Protection Device, SPD) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
യാതൊരു ഇലക്‌ട്രോണിക് ഉപകരണത്തിനും മിന്നലിലെ വൈദ്യുതി താങ്ങാനാവില്ല. മിന്നല്‍ വരുന്ന പാതയിലെ താപനില സൂര്യന്റെ ഉപരിതലത്തിലേതിന്റെ അഞ്ചിരട്ടിയാണ് (ഏകദേശം 40,000 ഡിഗ്രി!). അതുകൊണ്ട് മിക്കവാറും ഏത് വസ്തുവിനെയും അതു് ബാഷ്പീകരിക്കും.
മിന്നല്‍സുരക്ഷയുടെ പേരില്‍ ധാരാളം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഉദാഹരണമായി, മിന്നല്‍ ഇല്ലാതാക്കും എന്നും മറ്റുമുള്ള അവകാശവാദവുമായി വിലയേറിയ ഉപകരണങ്ങള്‍ വില്‍ക്കാനായി ചിലര്‍ ശ്രമിക്കാറുണ്ട്. അത്തരം ഉപകരണങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മനസിലാക്കണം. 
ഓര്‍ക്കുക. മിന്നലിനെതിരെ കരുതല്‍ വേണം, പക്ഷെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുത്.
മിന്നല്‍രക്ഷയെക്കുറിച്ച് വിദഗ്ധാഭിപ്രായങ്ങള്‍ അറിയാന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'മിന്നല്‍ അവബോധ ഗവേഷണ കേന്ദ്ര'ത്തെ ( Lightning Awareness and Research Cetnre, LARC ) സമീപിക്കാം (ഫോണ്‍: 0471 2722151). 
(അവലംബം: മാതൃഭൂമി)

പദ്മനാഭന്‍ തിക്കോടി

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

ഡ്രൈവിങ് മര്യാദകള്‍




പെരുമാറ്റത്തിലെന്ന പോലെ ഡ്രൈവിങ്ങിന്റെ കാര്യത്തിലും പാലിക്കാന്‍ ചില മര്യാദകളുണ്ട്. അവയൊക്കെ മനസിലാക്കി പെരുമാറിയാല്‍ത്തന്നെ ഗതാഗതക്കുരുക്കുകളും വാഹനാപകടങ്ങളും നല്ലൊരു പരിധി വരെ കുറയ്ക്കാനാവും. സ്റ്റിയറിങ് വീലിനു പിന്നിരിക്കുമ്പോള്‍ നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പാലിക്കുക.




ശ്രദ്ധയില്ലാതെ പോകരുത്


വാഹനം ഓടിയ്ക്കുന്നതിനിടെ കടകളും ഇടവഴികളും പരതുന്നവരാണ് മിക്കപ്പോഴും അപകടങ്ങളും റോഡ് തടസ്സവും ഉണ്ടാക്കുന്നത്. യാത്ര തുടങ്ങും മുമ്പെ അറിയാവുന്നവരോട് കൃത്യമായ സ്ഥലമോ വഴിയോ ചോദിച്ചറിയുക. അല്ലാത്ത പക്ഷം വാഹനം സുരക്ഷിതമായി റോഡരികില്‍ നിര്‍ത്തിയ ശേഷം കാര്യങ്ങള്‍ അന്വേഷിച്ചറിയുക.





കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന


നിങ്ങള്‍ എത്ര തിരക്കിലാണെങ്കിലും കാല്‍നടയാത്രക്കാരോട് മാന്യമായി പെരുമാറുക. ഒരു പക്ഷേ നിങ്ങളെക്കാള്‍ തിരക്കിലായിരിക്കും നടന്നുപോകുന്നവര്‍. വാഹനമുള്ളതുകൊണ്ട് നിങ്ങള്‍ക്ക് താരതമ്യേന വേഗത്തില്‍ ലക്ഷ്യത്തിലെത്താമെന്ന് ഓര്‍മിക്കുക. അതുകൊണ്ടുതന്നെ, റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുന്നവരെ അതിനു അനുവദിക്കുക.





ട്രാഫിക് സിഗ്നലില്‍ മഞ്ഞ തെളിയുമ്പോള്‍ വേഗം കൂട്ടി അപ്പുറത്തു കടക്കാനാണ് പലരുടെയും ശ്രമം. അതല്ല ശരിയായ രീതി. വേഗം കുറച്ച് വാഹനം നിര്‍ത്താന്‍ തയ്യാറാകുക.







സൈഡ് ഒതുക്കി ആളെ ഇറക്കുക



റോഡിലെ തിരക്കോ പിന്നില്‍ നിന്നുള്ള വാഹനങ്ങളെയോ ഗൌനിയ്ക്കാതെ പെട്ടെന്നു വണ്ടി വെട്ടിച്ചു നിര്‍ത്തി ആളെ ഇറക്കുന്നവരുണ്ട്. തികഞ്ഞ മര്യാദകേടാണത്. വലിയ അപകടങ്ങള്‍ തന്നെ അതുണ്ടാക്കിയേക്കും. തി




രക്കു കുറഞ്ഞ സ്ഥലത്ത് റോഡിന്റെ അരിക് ചേര്‍ത്ത് വാഹനം നിര്‍ത്തി മാത്രം ആളെ ഇറക്കുക.







മറ്റു വാഹനങ്ങളോട് ബഹുമാനം



റോഡ് പതിച്ചുകിട്ടിയതുപോലെയാണ് ചില വണ്ടിക്കാരുടെ പെരുമാറ്റം. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാല്‍ എതിരെ വരുന്നവര്‍ വണ്ടി നിര്‍ത്തിക്കൊടുക്കണമെന്ന് ശഠിക്കുന്നത് ഇക്കൂട്ടരാണ്. അത്തരമൊരു സിഗ്നല്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഇല്ലെന്ന കാര്യവും ഇവര്‍ക്കറിയില്ല. എല്ലാവരും റോഡ് ടാക്സ് അടയ്ക്കുന്നവാരാണെന്നും റോഡില്‍ തുല്യ അവകാശമാണുള്ളതെന്നുമുള്ള ധാരണ പുലര്‍ത്തി പരസ്പരം ബഹുമാനിക്കുക.



മറ്റുള്ളവരെ കടത്തിവിടാതെ റോഡിനു നടുഭാഗത്തുകൂടി വണ്ടി ഓടിക്കുന്നതാണ് ചിലര്‍ക്കുള്ള ദുസ്വഭാവം. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നത് കഴിവുകേടല്ല, അതാണ് മാന്യത.




ഏതെങ്കിലും വശത്തേക്ക് തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുക. ഉപയോഗശേഷം അവ ഓഫായി എന്നു ഉറപ്പാക്കുകയും വേണം.

ഇടംവലം നോക്കാതെ ഇടവഴിയില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറരുത്. പ്രധാനപാതയിലെ വാഹനങ്ങള്‍ക്ക് മുന്‍ഗണനകൊടുത്ത് ശ്രദ്ധാപൂര്‍വം വേണം റോഡിലേക്ക് കയറാന്‍.




കൂടുതല്‍ യാത്രക്കാരെ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ഉത്തരവാദിത്തം ബസിനുണ്ട്. അതിനാല്‍ ബസുകള്‍ക്ക് കടന്നുപോകാനുള്ള സൌകര്യം ഒരുക്കാന്‍ ചെറുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രമിക്കണം. ആംബുലന്‍സ്, ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് അപായ സൂചന നല്‍കി വരുന്ന വാഹനങ്ങള്‍ എന്നിവ കണ്ടാലുടന്‍ സൈഡ് കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഗതാഗതക്കുരുക്കില്‍ പെടുമ്പോള്‍ നിരതെറ്റിച്ച് വാഹനം മുന്നോട്ട് കൊണ്ടുപോകുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ല. കൂടുതല്‍ തടസ്സം സൃഷ്ടിക്കാനാണ് അതിടയാക്കുക. നിങ്ങളെപ്പോലെതന്ന തിരക്കുള്ളവരാണ് ക്ഷമയോടെ നിരനിരയായി വണ്ടിയിട്ട് കാത്തുകിടക്കുന്നതെന്ന് ഓര്‍മിക്കണം.ഇടതുവശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്ങും ഒഴിവാക്കുക.






കാഴ്ച കാണാന്‍ നില്‍ക്കരുത്



റോഡപകടം ശ്രദ്ധയില്‍പെട്ടാല്‍ വെറുതെ കാഴ്ച കാണാനായി മാത്രം വണ്ടിയുടെ നിര്‍ത്തുന്നവരുണ്ട്. ഫേസ് ബുക്കിലിടാന്‍ ചില ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയിലും പകര്‍ത്തും ഇക്കൂട്ടര്‍. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിനു കാലതാമസമുണ്ടാക്കാന്‍ ആള്‍ക്കൂട്ടവും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കാരണമാകുമെന്ന് ഓര്‍ക്കുക. വെറുതെ സഹതാപം പ്രകടിപ്പിക്കുന്നതിലല്ല കാര്യം. സഹായിക്കാന്‍ സന്മനസുണ്ടെങ്കില്‍ മാത്രം വണ്ടി ഒതുക്കി നിര്‍ത്തി ഇറങ്ങിച്ചെല്ലുക.




ഹോണ്‍ ആവശ്യത്തിനു


 മാത്രം



ട്രാഫിക് ബ്ലോക്കില്‍പെടുമ്പോള്‍ വെറുതെ ഹോണ്‍ മുഴക്കുന്ന ദുശ്ശീലം ചിലര്‍ക്കുണ്ട്. മുന്നിലുള്ള വാഹനത്തിലുള്ളവര്‍ക്കും യാത്ര തുടരണമെന്ന ആഗ്രഹമുണ്ടെന്നു മനസിലാക്കുക. അതു നടക്കുന്നില്ലെന്നു മാത്രം. അപ്പോള്‍പിന്നെ വെറുതെയെന്തിനു ഹോണടിച്ച് മറ്റുള്ളവരെ അലാസരപ്പെടുത്തണം?






ഡിം അടിക്കണേ..



ഡിം അടിയ്ക്കുക എന്ന ഏര്‍പ്പാട് പലര്‍ക്കുമില്ല. ബൈക്ക് യാത്രികരാണ് ഇതിന്റെ ദോഷഫലം അനുഭവിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയെ കരുതി എതിരെ നിന്നു വാഹനം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ വരുമ്പോഴും തൊട്ടുമുന്നില്‍ വാഹനം ഉള്ളപ്പോഴും ഹെഡ് ലൈറ്റ് ഡിം ചെയ്യുക.

ഡ്രൈവര്‍ സീറ്റില്‍ ഇരിക്കേണ്ട വിധം




ഡ്രൈവര്‍ സീറ്റിലുള്ള ഇരിപ്പ് ശരിയല്ലെങ്കില്‍ ഡ്രൈവിങ് വേണ്ടപോലെ സുരക്ഷിതമാകില്ല. ഡ്രൈവിങ്ങിന്റെ ആയാസം കുറയ്ക്കുന്നതിലും ശരിയായുള്ള ഇരിപ്പ് മുഖ്യപങ്കുവഹിക്കുന്നു. വാഹനം നല്ല രീതിയില്‍ ഓടിക്കുന്നതിന് എങ്ങനെ സീറ്റിലിരിക്കണം എന്നു വിശദീകരിക്കുകയാണിവിടെ.

അകലം ആവശ്യത്തിന്

ചിലര്‍ സ്റ്റിയറിങ് വീലിനോട് വളരെ ചേര്‍ന്നിരിക്കും വിധം സീറ്റ് ക്രമീകരിക്കും. ചിലരാകട്ടെ സ്റ്റിയറിങ് വീല്‍ എത്തി പിടിക്കേണ്ട അവസ്ഥയില്‍ സീറ്റ് അകലത്തിലായി ഇടും. ഈ രണ്ടു രീതിയും ശരിയല്ല. സ്റ്റിയറിങ് വീലിനോട് വളരെ ചേര്‍ന്നിരിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണം കൈവന്നതായി തോന്നുമെങ്കിലും അത് കൈയുടെ സ്വതന്ത്രമായ ചലനത്തിനു തടസമാകും. വേഗത്തില്‍ സ്റ്റിയറിങ് വീല്‍ തിരിക്കേണ്ട അവസ്ഥയില്‍ കൈകള്‍ തമ്മില്‍ പിണയും.

വശങ്ങളിലേയ്ക്കുള്ള കാഴ്ചയും അതു പരിമിതപ്പെടുത്തും. സ്റ്റിയറിങ്ങുമായി വളരെ ചേര്‍ന്ന് ഇരിക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്തെ കാഴ്ചകള്‍ വളരെ വ്യക്തമാണെങ്കിലും ഇടത് - വലത് വശങ്ങളിലെ കാഴ്ചയുടെ പരിധി കുറയും. ബാഹ്യ റിയര്‍ വ്യൂ മിറര്‍ നോക്കണമെങ്കില്‍ തല തിരിക്കേണ്ടതായും വരും. മാത്രമല്ല അപകടമുണ്ടായാല്‍ സ്റ്റിയറിങ് വീലില്‍ നെഞ്ച് കൂടുതല്‍ ശക്തിയോടെ ഇടിക്കാനും കാല്‍ മുട്ടുകള്‍ ഡാഷ്ബോര്‍ഡിനോട് ചേര്‍ന്നമര്‍ന്ന് പരിക്കേല്‍ക്കാനുമുള്ള സാധ്യത ഏറെയാണ്. 

സ്റ്റിയറിങ് വീലുമായി കൂടുതല്‍ അകലമിടുന്നതും സുരക്ഷിതമല്ല. കൈമുട്ട് നിവര്‍ത്തി വച്ചിരുന്ന് സ്റ്റിയറിങ് തിരിക്കാന്‍ ആയാസപ്പെടേണ്ടിവരും. ഇത് ഡ്രൈവറെ വേഗത്തില്‍ ക്ഷീണിപ്പിക്കും. കൂടാതെ മുന്നില്‍ നിന്നും വാഹനത്തിന് ഇടിയേറ്റാല്‍ നിവര്‍ന്നിരിക്കുന്ന കൈമുട്ടിലൂടെ കൂടുതല്‍ ആഘാതം ശരീരത്തില്‍ ഏല്‍ക്കും. പൂര്‍ണ്ണമായി നിവര്‍ത്തിവച്ച കൈയുടെ മണിബന്ധം സ്റ്റിയറിങ് വീലിന്റെ മേല്‍ഭാഗത്ത് വയ്ക്കാനാവണം. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈകളുടെ മുട്ടുകള്‍ അല്‍പ്പം വളഞ്ഞിരിക്കുന്ന വിധം സ്റ്റിയറിങ്ങില്‍ പിടിക്കാനാവും. 20 -30 ഡിഗ്രി ആംഗിളില്‍ കൈമുട്ടുകള്‍ മടങ്ങിയിരിക്കണം. സ്റ്റിയറിങ് മേല്‍ ഭാഗത്തോ കീഴ് ഭാഗത്തോ അല്ല കൈകള്‍ വയ്ക്കേണ്ടത്. ക്ലോക്കിലെ സൂചികള്‍ 10:10 സമയം കാണിക്കുന്ന സ്ഥിതിയില്‍ സ്റ്റിയറിങ് വീലില്‍ കൈകള്‍ ഉറപ്പിക്കുക. ഇത് സ്റ്റിയറിങ് വീല്‍ അനായാസം തിരിക്കാന്‍ സഹായിയ്ക്കും.

എല്ലാ പെഡലുകളും പൂര്‍ണ്ണമായി അമര്‍ത്താന്‍ കഴിയും വിധം സീറ്റ് ക്രമീകരിക്കുക. ഇരിക്കുമ്പോള്‍ കാല്‍ മുട്ടുകള്‍ 45 ഡിഗ്രി ആംഗിളില്‍ മടങ്ങിയിട്ടുണ്ടാവണം. തുടകള്‍ക്ക് നല്ല സപ്പോര്‍ട്ടും ലഭിക്കണം.

ബാക്ക് റെസ്റ്റ് ക്രമീകരണം

ഇനി വേണ്ടത് സീറ്റിന്റെ ബാക്ക്റെസ്റ്റ് ക്രമീകരിക്കുകയാണ്. പിന്നിലേയ്ക്ക് ചാരിയിരിയ്ക്കുന്നത് കൂടുതല്‍ സുഖപ്രദമായി തോന്നാമെങ്കിലും സ്റ്റിയറിങ് വീല്‍ വേണ്ടവണ്ണം കൈകര്യം ചെയ്യുന്നതിന് അത് തടസമാകും. സീറ്റിന്റെ ചാരുന്നഭാഗം ഏകദേശം നേരേ നിവര്‍ന്ന് ഇരിക്കും വിധം ക്രമീകരിക്കുന്നതാണ് നല്ലത്

റിവേഴ്സ് എടുക്കുമ്പോള്‍ പിന്‍ ഭാഗം വ്യക്തമായി കാണുന്നതിനായി മുന്‍സീറ്റുകളുടെ ഹെഡ്റെസ്റ്റുകള്‍ നീക്കം ചെയ്യുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതേറെ അപകടമുണ്ടാക്കും. വാഹനത്തിന്റെ പിന്‍ഭാഗത്ത് ഇടിയേറ്റാല്‍ യാത്രക്കാര്‍ മുന്നിലേയ്ക്കാഞ്ഞശേഷം പിന്നിലേയ്ക്ക് ശക്തമായി വന്നിടിയ്ക്കും. ഈ സമയത്ത് കഴുത്തിനും തലയ്ക്കും സംരക്ഷണം നല്‍കുന്നത് ഹെഡ്റെസ്റ്റാണ്. നിങ്ങളുടെ തലപ്പൊക്കത്തിന് ഒപ്പമായി ഹെഡ്റെസ്റ്റ് ക്രമീകരിക്കുക.

സീറ്റ് അധികം പൊക്കണ്ട

സീറ്റ് കൂടുതല്‍ പൊക്കി വയ്ക്കുന്നതും തെറ്റായ രീതിയാണ്. ഉയരത്തില്‍ ഇരിക്കുമ്പോള്‍ റോഡ് വ്യക്തമായി കാണാനാവും. പക്ഷേ അത് ഹൃസ്വദൂരത്തിലുള്ള കാഴ്ചയേ നല്‍കൂ. അകലെയുള്ള കാര്യങ്ങള്‍ കാണാന്‍ തടസമുണ്ടാക്കും. റോഡിലെ കാര്യങ്ങള്‍ ദൂരെ നിന്നേ മനസിലാക്കി അതിന് അനുസൃതമായി പെരുമാറുകയാണല്ലോ ഡ്രൈവിങ്ങില്‍ വേണ്ടത്. ഗട്ടറും ഹമ്പുമൊക്കെ മറികടക്കുമ്പോള്‍ തല റൂഫിലില്‍ ഇടിക്കാനും പൊക്കത്തിലുള്ള ഇരിപ്പ് കാരണമാകും. തലയും കാറിന്റെ റൂഫുമായി ഏറ്റവും കുറഞ്ഞത് ചുരുട്ടിയ മുഷ്ടിയുടെ വീതിയ്ക്ക് തുല്യമായ അകലമുണ്ടായിരിക്കണം.

എന്തു ധരിക്കണം

ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ കാഴ്ചയ്ക്ക് ഭംഗി നല്‍കുമെങ്കിലും ഡ്രൈവിങ്ങിന് അതത്ര ഇണങ്ങില്ല. കാല്‍പാദങ്ങളും കൈ - കാല്‍ മുട്ടുകളും ഉരവുമൊക്കെ അനായാസം ചലിപ്പിക്കാനാവുന്ന വിധം അയവുള്ള വസ്ത്രം തിരഞ്ഞെടുക്കുക. ജാക്കറ്റ് പോലുള്ള പുറങ്കുപ്പായങ്ങള്‍ ഡ്രൈവിങ് സമയത്ത് ഒഴിവാക്കുക.

കുഷ്യന്‍ ഉപയോഗിക്കാം

പൊക്കം വളരെക്കുറവുള്ളവര്‍ക്ക് സ്റ്റിയറിങ് വീലും പെഡലുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. അതൊഴിവാക്കാന്‍ സീറ്റില്‍ കുഷ്യനിട്ട്  ഉയരം ക്രമീകരിക്കുക.